കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറ അനിശ്ചിതകാല നിരാഹാര സമരവുമായി രംഗത്തെത്തി. അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുന്നത്.
ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പോലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്.